Kerala
തിരുവനന്തപുരം: ഗോൾഡൻവാലി നിധി നിക്ഷേപ തട്ടിപ്പിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ പുറത്തിറങ്ങിയ മുഖ്യപ്രതി താരയെ വീണ്ടും പോലീസ് അറസ്റ്റ് ചെയ്തു. കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി കാനഡയിലേക്കു കടന്ന മുഖ്യപ്രതിയെ കഴിഞ്ഞ 29ന് തമ്പാനൂർ പോലീസ് ബംഗളൂരു വിമാനത്താവളത്തിൽനിന്നും പിടികൂടിയിരുന്നു.
തുടർന്ന് റിമാൻഡിലായ താര കോടതിയിൽ പരാതിക്കാർക്കുള്ള തുക ഉടൻ നൽകാമെന്ന ഉപാധികളോടെ ചൊവ്വാഴ്ച ജാമ്യം നേടി പുറത്തിറങ്ങുകയായിരുന്നു. എന്നാൽ ഇവർ പണം നൽകാത്തതിനെ തുടർന്ന് തമ്പാനൂർ പോലീസ് സ്റ്റേഷനിൽ കൂടുതൽ പരാതി വന്നതോടെയാണ് അന്വേഷണ സംഘം കേസ് അന്വേഷണം ഊർജിതമാക്കിയത്.
10 ലക്ഷം രൂപ തട്ടിയെടുത്തെന്ന പുതിയ പരാതിയിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം. ഇതോടൊപ്പം കുവൈറ്റിലേക്കു മുങ്ങിയ മറ്റൊരു പ്രതി കെ.ടി.തോമസിനെ നാട്ടിലെത്തിക്കാനുള്ള നടപടികളും പോലീസ് ആരംഭിച്ചു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള പുറത്തുവന്നതോടെ ക്ഷേത്രങ്ങളിലെ ക്രമക്കേടുകളെപ്പറ്റിയുള്ള അന്വേഷിക്കാൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. വഴിപാടുകളിലെ ക്രമക്കേടുകള്‍, ക്ഷേത്രങ്ങളിലെ പണം യഥാസമയം ബോര്‍ഡിന്റെ അക്കൗണ്ടില്‍ ഒടുക്കാത്തത്, ആനയെഴുന്നള്ളത്തില്‍ ഉള്‍പ്പെടെയുള്ള തട്ടിപ്പുകള്‍, ഭൂമി നഷ്ടപ്പെട്ടത് തുടങ്ങിയ പരാതികളിൽ ദേവസ്വം വിജിലന്‍സ് അന്വേഷണം നടത്തും.
ശബരിമല സ്വര്‍ണക്കൊള്ള പുറത്തുവന്നതോടെ നിരവധി ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കെതിരേ ആരോപണമുയര്‍ന്നിട്ടുണ്ട്. ദേവസ്വം വിജിലന്‍സ് ക്രമക്കേടുകള്‍ കണ്ടെത്തിയാലും ബോര്‍ഡിന്റെ ഭാഗത്തുനിന്നു കാര്യമായ നടപടികളുണ്ടാകാറില്ല. ജീവനക്കാരുടെ സംഘടനകളുടെ ഇടപെടലില്‍ കേസ് ഒതുക്കും.
എന്നാല്‍,ശബരിമലയിലെ തട്ടിപ്പു പുറത്തുവരുകയും ഹൈക്കോടതി ഇടപെടുകയും ചെയ്തതോടെ പരാതികള്ക്കെതിരേ ദേവസ്വം ബോര്‍ഡിന് ഇനിയങ്ങോട്ട് മൗനവും ഒതുക്കലും തുടരാനാവില്ല. ക്രമക്കേടുകള്‍ സംബന്ധിച്ചും ജീവനക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരേയും മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മാത്രമാണ് ബോര്‍ഡിനു മുന്നിലുള്ളത്. പരാതികള്‍ കുറവാണ്. എങ്കിലും എല്ലാ ആരോപണങ്ങളും വിജിലന്‍സ് അന്വേഷിക്കും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ജിഎസ്ടിയുമായി ബന്ധപ്പെട്ട് 1100 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഒരു തട്ടിപ്പ് സംഘം മാത്രം വ്യാജ പേരുകളില്‍ 1100 കോടി രൂപയുടെ ഇടപാട് നടത്തിയതായും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
സാധാരണക്കാരുടെ പേരിൽ അവരറിയാതെ ജിഎസ്ടി രജിസ്ട്രേഷൻ നടന്നു. ചില പോര്‍ട്ടലുകളില്‍നിന്ന് വിവരങ്ങള്‍ ദുരുപയോഗം ചെയ്താണ് ഇത് ചെയ്യുന്നത്. വ്യാജ കച്ചവടത്തിന്റെ മുഴുവന്‍ ഇടപാടുകളും തട്ടിപ്പുകാരന്റെ ബാങ്ക് അക്കൗണ്ടിലാണ് നടന്നതെങ്കിലും ജിഎസ്ടി ബാധ്യതയും ആദായനികുതി ബാധ്യതയും വരുന്നത് ഇരകളായ സാധാരണക്കാര്ക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൂന ഇന്റലിജൻസ് ആണ് തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. 2025 ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചെങ്കിലും സര്‍ക്കാര്‍ ആകെ ചെയ്തത് ഈ രജിസ്ട്രേഷനുകള്‍ റദ്ദു ചെയ്യുക മാത്രമാണ്. ഖജനാവിന് നഷ്ടം 200 കോടിയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. ജിഎസ്ടി അഡ്മിനിസ്ട്രേഷൻ പരിതാപകരമായ നിലയിലാണ്. ടാക്സ് തട്ടിപ്പ് മാത്രമല്ല ഡാറ്റാ മോഷണം കൂടിയാണ് നടക്കുന്നത്. ജിഎസ്ടി ഉദ്യോഗസ്ഥരിൽ ഒരു വിഭാഗത്തിന് തട്ടിപ്പുകാരുമായി ബന്ധമുണ്ട്. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും സതീശൻ കൂട്ടിച്ചേർത്തു.